പെരുമണ്ണ: പണമടച്ച് പാചകഗ്യാസ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് കാലി സിലിൻഡർ. പെരുമണ്ണ തയ്യിൽത്താഴം പള്ളത്ത് ഉണ്ണിക്കൃഷ്ണനാണ് കാലി സിലിൻഡർ ലഭിച്ചത്.ഓഗസ്റ്റ് 16-നാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ഏജൻസിയിൽനിന്നെടുത്ത ഗ്യാസ് സിലിൻഡർ വിതരണംചെയ്തത്. വീടിന്റെ അടുക്കളയോട് ചേർന്ന് സുരക്ഷിതസ്ഥാനത്ത് ഏജൻസിയിലുള്ളവർതന്നെ സിലിൻഡർ കൊണ്ടുവെക്കുകയും ചെയ്തു. മറ്റൊരു സിലിൻഡർകൂടി ഉപയോഗത്തിനുള്ളതിനാൽ അത് തീർന്നിട്ടെടുക്കാമെന്നു കരുതി സീൽചെയ്ത സിലിൻഡർ മാറ്റിവെച്ചു.
ഒക്ടോബർ 19-ന് ഇത് ഉപയോഗിക്കാനായി എടുത്തപ്പോഴാണ് സിലിൻഡർ കാലിയാണെന്ന വിവരമറിയുന്നത്. അപ്പോൾതന്നെ ആനക്കുഴിക്കരയിലെ ഏജൻസിയിൽ ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഈ കുടുംബം പരാതി പറയുന്നു. സിലിൻഡർ മാറ്റിനൽകാനോ അടച്ച പണം തിരികെനൽകാനോ ഏജൻസിക്കാർ തയ്യാറായിട്ടില്ലെന്നും ഇവർ പറഞ്ഞു. വീട്ടാവശ്യത്തിനായി വീണ്ടും പണമടച്ച് മറ്റൊരു സിലിൻഡർ വരുത്തിയിരിക്കുകയാണ് ഈ കുടുംബമിപ്പോൾ. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു.
Cooking gas booked; Received emptycilander